ഉറുമ്പിക്കരയുടെ വശ്യ സുന്ദരമായ ഉള്‍നാമ്പ് തേടിയൊരു യാത്ര

 ഉറുമ്പിക്കരയുടെ വശ്യ സുന്ദരമായ ഉള്‍നാമ്പ് തേടിയൊരു യാത്ര

യാത്രികനായ ഞാന്‍ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വര്‍ണ്ണിക്കാന്‍ കഴിയാത്ത അനുഭവ സമ്പത്താണ് കിട്ടുന്നത്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്‌നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . കണ്ണ് വേഗത്തില്‍ മുന്നോട്ട് സഞ്ചരിക്കുന്നതും , മനസ്സ് അതിവേഗത്തില്‍ ഓര്‍മ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ് .

പത്തനംതിട്ട സഞ്ചാരി യൂണിറ്റിനൊപ്പം മറക്കാന്‍ കഴിയാത്ത ഒരു ഉറുമ്പിക്കര ഓഫ് റോഡ് യാത്ര . മച്ചാന്‍ സാഹിറിനും മറ്റ് പത്തൊമ്പത് യാത്രികര്‍ക്കൊപ്പമായിരുന്നു ഈ ഓഫ് റോഡ് യാത്ര , പിന്നീട് പത്തനംതിട്ട സഞ്ചാരി ഗ്രൂപ്പിന്റെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവേറ്റലിനായി കൂടി ആണ് ഞങ്ങള്‍ കഥക്കള്‍ക്കപ്പുറമുള്ള ഉറുമ്പിക്കരയെ തേടി ഇറങ്ങിയത്.

ഓരോ പ്രഭാതങ്ങളിലും ഒരു നൂറായിരം ആഗ്രങ്ങളുണ്ട് , അതില്‍ പുഞ്ചിരികളുണ്ട് ആ പുഞ്ചിരി ഉറുമ്പിക്കരയിലേക്ക് വാരി വിതറാന്‍ തുടങ്ങുകയാണ്. മലനിരകള്‍ കാവല്‍ നില്‍ക്കുന്ന ഏന്തയാര്‍ എന്ന ഗ്രാമപശ്ചാത്തലത്തില്‍ കോട്ടയത്തിന്റെയും , ഇടുക്കി ജില്ലയുടെയും ഹൃദയഭാഗങ്ങള്‍ പരസ്പരം ചേരുന്നിടത്ത് , വാഗമണ്ണിന് മറുഭാഗത്ത് അധികമാരും അറിയപ്പെടാതെ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് ഉറുമ്പിക്കര, നിഗൂഢ കഥകളുടെ ഉറവിടം . അങ്ങനെ ഞങ്ങള്‍ യാത്രികര്‍ ഒരേ മനസ്സോടെയും കൂട്ടായ്മയോടു കൂടി ഉറുമ്പിക്കരയുടെ ഉയരങ്ങളിലേക്ക് യാത്ര തുടങ്ങി പ്രിയ സഞ്ചാരി സ്‌നേഹിതരെ നിങ്ങളെയും കൊണ്ടു പോകാം .

ഏന്തയാര്‍ കിഴക്കന്‍ മലനിരകളുടെ താഴ്വരയിലെ ഈ ഗ്രാമത്തെ കുറിച്ച് എത്ര പേര്‍ക്കറിയാം ? വടക്കേമല, തെക്കേമല, പോത്തന്‍മല, ഉറുമ്പിക്കര മല, മുതുകോര മല ഇങ്ങനെ ചുറ്റുപാടും തലയുയര്‍ത്തി നില്‍ക്കുന്ന എത്രയെത്ര മലകള്‍. മണിമലയാറും , പുല്ലകയാറും സംഗമിക്കുന്ന ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് നിന്നും 12 കിലോമീറ്റര്‍ അകത്തേക്ക് സഞ്ചരിച്ചാല്‍ ഏന്തയാറെത്താം. തികച്ചും ഗ്രാമ പശ്ചാത്തലം ഇവിടെ പ്രകൃതി ഒരുക്കി തരുന്ന കാഴ്ചകളുടെ കലവറ വര്‍ണ്ണനാതീതമാണ് . ഉറുമ്പിക്കര മലയില്‍ നിന്നും ഉത്ഭവിക്കുന്ന പാപ്പാനിത്തോട്, നനഞ്ഞു വഴുതി കിടക്കുന്ന പാപ്പാനിത്തോട് വഴി മുകളിലേക്കു കയറിയാല്‍ നമ്മുക്ക് കീഴടക്കാന്‍ പറ്റാത്ത ചെങ്കുത്തായ ഉയരങ്ങള്‍ നിരവധിയാണ് , പാറക്കെട്ടുകളില്‍ വെള്ളത്തിന്റെ പളുങ്ക് മണി മുത്തുകള്‍ ചന്നം ചിന്നം ചിതറി ദ്യശ്യം വശ്യമാക്കി താഴേക്ക് പതിക്കുന്ന മൂന്ന് നെടുനീളന്‍ വെള്ളച്ചാട്ടങ്ങള്‍ കാണാം .

നല്ല കിടിലന്‍ ഓഫ് റോഡാണ് ഉറുമ്പിക്കര യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. ദേശാടന പക്ഷികള്‍ കൂട്ടമായി പറക്കുന്നതു പോലെ ഞങ്ങള്‍ വരിവരിയായി ബൈക്കില്‍ ഓഫ് റോഡ് യാത്ര ആരംഭിച്ചു . കുറച്ച് പേര്‍ കാറിലാണ് വന്നത് അതിനാല്‍ ജീപ്പ് വിളിക്കേണ്ടി വന്നു . പിന്നെ എടുത്ത് പറയേണ്ട ഒന്ന് ഓഫ് റോഡ് യാത്രയ്ക്ക് ജീപ്പുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് , ബൈക്ക് റൈഡേസിന്റെ ഈറ്റില്ലമാണ് ഉറുമ്പിക്കര എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. അതിനാല്‍ പ്രിയമുള്ള ബൈക്ക് റൈഡേസ് ഉറമ്പിക്കര ഒഫ് റോഡ് നിങ്ങളെ മാടി വിളിക്കുന്നു . ഞങ്ങളുടെ യാത്രയുടെ ആദ്യ പകുതിയില്‍ തന്നെ ഒരു മനോഹരമായ വെള്ളച്ചാട്ടം കണ്ടു . ഓഫ് റോഡ് ആയതിനാല്‍ വഴിയില്‍ മാര്‍ഗ്ഗം തടസ്സം ഒരു പാട് വന്നെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ട് ഓഫ് റോഡില്‍ ഞങ്ങള്‍ യാത്രികര്‍ പറന്ന് ഉയര്‍ന്നു .

 

മുന്നോട്ടു ചെല്ലും തോറും വഴി കൂടുതല്‍ മോശമായി തുടങ്ങി. 100% റിസ്‌കി ഓഫ്‌റോഡ്. ഫോര്‍ വീല്‍ ജീപ്പുകള്‍ കഷ്ടിച്ച് കയറിപ്പോകുന്ന വഴികള്‍ പക്ഷേ ആരും പകച്ച് നിന്നില്ല ഒരു പതറലും , കൂസലുമില്ലാതെ മുന്നോട്ട് യാത്ര തുടര്‍ന്നു. അങ്ങനെ ഞങ്ങള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു . കോടമഞ്ഞിറങ്ങി ഞങ്ങള്‍ യാത്രികരെ പുല്‍കിയപ്പോള്‍ ഒരു സിനിമാ തിയറ്ററില്‍ ഇരുന്ന് കഥകള്‍ക്കപ്പുറം ഉറുമ്പിക്കര ക്യാന്‍വാസില്‍ കണ്ട പ്രതീതിയാണ് അനുഭപ്പെട്ടത് …. പ്രിയപ്പെട്ടവര്‍ വീഡിയോയും , ഫോട്ടോകളും എടുക്കാന്‍ ഓടി നടക്കുന്നു. പ്രകൃതിയുടെ മനോഹാരിത വര്‍ണ്ണനാതീതം . അരുവികളും , വെള്ളച്ചാട്ടവും ബ്രിട്ടഷ് ഭരണത്തിന്റെ ബാക്കി പാത്രമായ ടീ ഫാക്ടറിയും മദാമ്മ കുളവും , ഇരുമല്ലച്ചി കല്ലും , കണ്‍ കുളിരേ കണ്ടതും ഹൃദയത്തില്‍ നിന്ന് മായുന്നില്ല .

പത്തനംതിട്ട സഞ്ചാരിയുടെ ഉറുമ്പിക്കര യാത്രയുടെ പ്രധാന ലക്ഷ്യം ഗ്രീന്‍ മിഷന്റെ ഭാഗമായി സീഡ് ബോംബിംഗ് ആക്ടിവിറ്റി ഉറുമ്പിക്കരയില്‍ ഞങ്ങള്‍ യാത്രികര്‍ മനോഹരമായി പൂര്‍ത്തികരിച്ചു. മണ്ണ് കൊഴച്ച് അതില്‍ ചെറിയ വിത്തുകള്‍ വെച്ച് ഉറുമ്പിക്കരയുടെ ഹൃദയ ഭാഗങ്ങളിലേക്ക് വാരി വിതറി ഈ വിത്തുക്കള്‍ മുളച്ച് പൊന്‍ വിളകളാക്കട്ടെ , ഉറുമ്പിക്കരയില്‍ വരുന്ന സഞ്ചാരികള്‍ക്കും , ജീവജാലങ്ങള്‍ക്കും തണലും , തലോടലുമാക്കട്ടെ , മണ്‍സൂണ്‍ മഴയില്‍ ലഭിക്കുന്ന അനുകൂലമായ കാലാവസ്ഥയില്‍ വനത്തില്‍ ഫലവൃക്ഷങ്ങള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നതാണ് സീഡ് ബോംബിംഗ്. സീഡ് ബോംബിംഗ് ആക്ടിവിറ്റി കൂടുതല്‍ പ്രചരിപ്പിക്കുകയും അതിലൂടെ വരും തലമുറക്ക് പ്രകൃതിയുടെ മനോഹാരിത കാണുവാനും , ആസ്വദിക്കാനും ആണ് ഈ പ്രവര്‍ത്തനം പത്തനംതിട്ട സഞ്ചാരി ഗ്രൂപ്പ് ആദ്യമായി ഈ ഒരു പരിപാടി കൂടി ഈ ഓഫ് റോഡ് യാത്രയില്‍ കോര്‍ത്തിണക്കിയത് .അതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു .

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം, ആകാശത്തിലെ കാര്‍മേഘങ്ങള്‍ തമ്മില്‍ പരസ്പരം നോക്കി സംസാരിച്ച കഥകള്‍ എന്താണെന്ന് അറിയണം , കിലോമീറ്ററുകള്‍ താഴെയായി പച്ച പുതച്ച താഴ്‌വര വശ്യ സുന്ദരമായ പ്രകൃതി വീണ്ടും വീണ്ടും കാട്ടി തരുകയാണ് പ്രകൃതിയുടെ മനോഹാരിതയിലെ കണ്ണാടിയിലൂടെ ഞങ്ങള്‍ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം. അതിനപ്പുറം ഏന്തയാറിലേക്കുള്ള ഓഫ്‌റോഡ് ഒരു നൂല്‍ പാലം പോലെ കാണാം. ഏലവും, കാപ്പിയും, കുരുമുളകും, അങ്ങനെ എണ്ണിയാല്‍ തീരാത്ത കേരളത്തിന്റെ അമൂല്യ സമ്പത്തിന്റെ ഉറവിടമാണ് ഇവിടം . മലമ്പാതയിലൂടെ കൊടും തണുപ്പിലൂടെയുള്ള ഈ യാത്രയുടെ സുഖമുണ്ടല്ലോ. പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഏതൊരു ക്യാമറ പകര്‍ത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകള്‍ പകര്‍ത്തി എന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു . പുതിയ സൗഹൃദങ്ങള്‍ ഈ യാത്രയിലും മതിയാവോളം കിട്ടി ആരുടെയും പേര് എടുത്ത് പറയുന്നില്ല കാരണം എല്ലാവരും എന്റെ ഹൃദയത്തിലാണ് . ഉറുമ്പിക്കര മലമുകളിലേക്ക് ആരും ആഗ്രഹിക്കുന്ന ഒരു സ്വപ്ന തുല്യമായ യാത്ര തന്നെ ആയിരുന്നു . അറിയാതെ വന്നീ വനത്തിനുള്ളില്‍.

പിറവിയെടുത്തു ഞാനൊരുനാള്‍ താഴ്വാരമാകേ കുളിര്‍ മഞ്ഞ് പെയ്യ്തു പുല്‍നാമ്പിലാകേ നീര്‍മണി തുളുമ്പി ഉയിരാകെ പടരും കുളിരിന്‍ അലയില്‍ ആരോരുമില്ലാതെ ആരോരുമറിയാതെ ഞാനിന്നു വിടര്‍ന്നൊരു പൂവായി പിന്നിടുന്ന ദൂരമല്ല കാണുന്ന കാഴ്ചകളാണ് ഓരോ യാത്രയെയും മനോഹരമാക്കി തീര്‍ക്കുന്നത ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു

COMMENTS

WORDPRESS: 0
DISQUS: 0